Skip to content Skip to footer

മാർക്സും പരിസ്ഥിതിയും സുനിൽ പി ഇളയിടം

പ്രകൃതിക്കുമേലുള്ള കേവലാധിപത്യത്തിന് മനുഷ്യനെ പ്രാപ്തനാക്കുന്ന ഒരു സ്വയംസമ്പൂര്‍ണ്ണത മനുഷ്യാവസ്ഥയില്‍ അടങ്ങിയിട്ടുണ്ട് എന്ന് മാര്‍ക്‌സിസം ഒരു ഘട്ടത്തിലും കരുതുന്നില്ല. അതുകൊണ്ട് ഉല്പാദകശക്തികളെ കേവലമായി കെട്ടഴിച്ചുവിടുന്ന ഒന്നിനെല്ല സോഷ്യലിസ്റ്റ്  ഉല്പാദനക്രമം എന്ന് വിളിക്കേണ്ടത്. മറിച്ച് മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യാത്ത ലോകം എന്നതുപോലെ മനുഷ്യന്‍ പ്രകൃതിവിഭവങ്ങളെ കൊള്ളയടിക്കാത്ത ഒരു ലോകവും കൂടിയാണ് സോഷ്യലിസ്റ്റ് ലോകം. ഇതാണ് പ്രധാനപ്പെട്ട ഒരു കാര്യം കാരണം മുതലാളിത്ത ഉല്പാദനം ഒരു ഭാഗത്ത് തൊഴിലാളിയുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്നു. മറുഭാഗത്ത് പ്രകൃതിവിഭവങ്ങളെ കൊള്ളയടിച്ച് അടിതുരന്ന് ഇല്ലാതാക്കുന്നു. അതുകൊണ്ട് പ്രകൃതിവിഭവങ്ങളെ അടിതുരന്ന് ഇല്ലാതാക്കാത്തതും മറ്റൊരാളുടെ അധ്വാനഫലത്തെ ചൂഷണം ചെയ്യാത്തതുമായ ജീവിതക്രമത്തിന്റെ പേരാണ് സോഷ്യലിസ്റ്റ് ജീവിതക്രമം എന്നത.് ഏംഗല്‍സിന്റെ വിഖ്യാതമായൊരു വാക്യമുണ്ട്. മനുഷ്യന്‍ പ്രകൃതിയില്‍ ധാരാളം ഇടപെടലുകള്‍ നടത്തുകയും അതുവഴി പ്രകൃതിയുടെ അതിരുകളെ ഭേദിക്കുകയും സ്വാതന്ത്ര്യത്തിലേക്ക്  നീങ്ങുകയും ചെയ്യുന്നുണ്ട് എന്ന് നിരീക്ഷിച്ചതിന് ശേഷം ഏംഗല്‍സ് എഴുതുന്ന വാക്യമാണത്. എങ്കിലും പ്രകൃതിയുടെ മേല്‍ മനുഷ്യന്‍ നേടിയ വിജയങ്ങളെച്ചൊല്ലി നാം അതിരുകവിഞ്ഞ ആത്മപ്രശംസ നടത്തേണ്ടതില്ല. അത്തരം  ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പകവീട്ടുന്നുണ്ട്. ഓരോവിജയവും ഒന്നാമതായി ഉളവാക്കുന്നത് നമ്മള്‍ പ്രതീക്ഷിച്ച ഫലങ്ങളാണ് എന്നത് ശരിതന്നെ. എന്നാല്‍ രണ്ടാമതും മൂന്നാമതും അതുളവാക്കുന്നത് തികച്ചും വ്യത്യസ്തവും അപ്രതീക്ഷവും പലപ്പോഴും ആദ്യത്തേതിനെ തട്ടിക്കിഴിക്കുന്നതുമായ ഫലങ്ങളാണ്. അന്യജനതയെ കീഴടക്കിയ ജേതാവിനെപോലെ പ്രകൃതിയുടെ വെളിയില്‍ നില്‍ക്കുന്ന ഒരാളെപോലെ  നമ്മള്‍ പ്രകൃതിയെ അടക്കിഭരിക്കുകയല്ലെന്നും മാംസവും രക്തവും തലച്ചോറും എല്ലാമായി നമ്മള്‍ പ്രകൃതിയുടെ വകയാണ് എന്ന് നാം മനസ്സിലാക്കണം. അതിലേറ്റവും മര്‍മസ്പര്‍ശിയായ കാര്യം, നിങ്ങള്‍ പ്രകൃതിയില്‍ നടത്തുന്ന ഇടപെടലുകളുടെ ഒന്നാമത്തെ ഫലം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റും.  പക്ഷേ രണ്ടും മൂന്നും ഫലങ്ങള്‍ നിങ്ങള്‍ക്ക് ഊഹിക്കാനാവാത്തതും ഒന്നാമത്തേതിന്റെ നേട്ടങ്ങളെ എന്നെന്നേക്കുമായി തട്ടിക്കിഴിക്കാന്‍ പോന്നതും ആയിരിക്കും. ഒരു പക്ഷേ ഇതിലെ അവസാനത്തെ തട്ടിക്കിഴിക്കലാണ് കാലാവസ്ഥാവ്യതിയാനം എന്നാണ് ഞാന്‍ കരുതുന്നത്. കാലാവസ്ഥാവ്യതിയാനത്തെ തിരിച്ചുപിടിക്കാന്‍ മനുഷ്യവംശത്തിന് കഴിയുമോ എന്നുള്ളത് വളരെ വളരെ സംശയകരമാണ്. കാരണം മൂലധനം അതിന്റെ നിരങ്കുശമായ ഒരു യാത്ര നടത്തുന്ന ഘട്ടമാണ് നമ്മുടെ മുമ്പില്‍ ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നത്. അതിനെ മടക്കിവിളിക്കാനും തിരിച്ചുപിടിക്കാനും കെല്പുള്ള ഒരു സ്ഥിതിവിശേഷം ഇന്ന ലോകത്തിന്റെ മുമ്പില്‍ ഉണ്ട് എന്ന് തോന്നുന്നില്ല. അതുകൊണ്ട്  കുരീപ്പുഴ ശ്രീകുമാര്‍ കവിതയില്‍ ചോദിക്കുന്നുണ്ട് ഭ്രാന്തിലേക്കിനിയെത്രദൂരം എന്ന്. ഏതാണ്ട് അത് നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു ചോദ്യമായിട്ട് പല നിലയില്‍ മാറിക്കൊണ്ടിരിക്കുകയാണ് ഇന്ന്. ഒട്ടും ദൂരമില്ല എന്ന് നമുക്ക് ഓരോ ദിവസവും ബോധ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.
ഞാന്‍ പറഞ്ഞുവന്നതിന്റെ ആകെതുക, ഇങ്ങനെ അധ്വാനത്തെ കേവല സ്രോതസ്സായി കാണുന്ന ഒരു മുതലാളിത്തത്തിന്റെ വികസനയുക്തിയും മുതലാളിത്തത്തിന്റെ സമ്പദ് യുക്തിയും അടിമുടി നിഷേധിച്ചുകൊണ്ടാണ് മാര്‍ക്‌സിസം നിലകൊള്ളുന്നത് എന്നതാണ്. പ്രകൃതി- മനുഷ്യ-വിപരീത കല്പനയെ അട്ടിമറിച്ചുകൊണ്ടാണ് പ്രകൃതി – മനുഷ്യ വൈരുധ്യാത്മകബന്ധത്തെ അത് സ്ഥാപിച്ചെടുക്കാനായിട്ട് ശ്രമിച്ചത് . അതുകൊണ്ട് പ്രകൃതി – മനുഷ്യന്‍ എന്നത് അസ്വാഭാവികവും, അര്‍ഥശൂന്യവുമായ ഒരാശയമാണ് ഏന്ന് മാര്‍ക്‌സ് എഴുതുന്നത് നമുക്ക് കാണാം. ഇങ്ങനെ അസ്വാഭാവികവും അര്‍ഥശൂന്യവുമായ ഒരു വിഭജനത്തെ വാസ്തവത്തില്‍ നമ്മുടെ വളര്‍ച്ചയുടെയും വികസനത്തിന്റെയും അടിസ്ഥാനതത്വമാക്കിക്കെണ്ടാണ് വാസ്തവത്തില്‍ മുതലാളിത്തവളര്‍ച്ചാസിദ്ധാന്തം നിലനില്‍ക്കുന്നത്.  ഇതാണ് പ്രശ്‌നം. ഈ  അസ്വഭാവിക വിഭജനത്തെ നിങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള എന്തോ ഒരു സാധനമാണ് പ്രകൃതി എന്ന് വരുന്നു. മാര്‍ക്‌സ് അത് കുറച്ചുകൂടി സൂക്ഷ്മമായിട്ട് വിശദീകരിക്കുന്നുണ്ട്, മാര്‍ക്‌സിന്റെ മൂലധനം അതുപോലെ മൂലധനത്തിന്റെ പഠനക്കുറിപ്പുകള്‍ തയ്യാറാക്കിയ ഗ്രൂണ്ടിസ് തുടങ്ങിയ കൃതികളിലേക്ക് പോയാല്‍ മാര്‍ക്‌സ് ഈ പ്രശ്‌നത്തെ കുറച്ചുകൂടി സൂക്ഷിച്ചുനോക്കുന്നത് നമുക്ക് കാണാന്‍ കഴിയും. പ്രകൃതി മനുഷ്യ ബന്ധത്തെക്കുറിച്ചുള്ള ധാരാളം നിരീക്ഷണങ്ങള്‍ മാര്‍ക്‌സ് നടത്തുന്നുണ്ട്. മാര്‍ക്‌സിന്റെ ഇത്തരം നിരീക്ഷണങ്ങള്‍ തുടങ്ങുന്നത് ഒരു കൗതുകമുള്ള ഒരു സന്ദര്‍ഭത്തിലാണ്. അത് മാല്‍ത്തൂസിയന്‍ ജനസംഖ്യാ സിദ്ധാന്തത്തിനെതിരായിട്ടുള്ള വിമര്‍ശനത്തില്‍നിന്നാണ്. ജനസംഖ്യവര്‍ദ്ധിക്കുന്നു, ജനസംഖ്യവര്‍ദ്ധിക്കുന്നത്  ജ്യാമിതീയമായിട്ടാണ്.് വിഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് സങ്കലിതമായിട്ടാണ്, അതുകൊണ്ട് ജനസംഖ്യാ വര്‍ദ്ധനവും വിഭവവര്‍ധനവും തമ്മില്‍ അകലം കൂടിക്കൂടിവരും. അതനുസരിച്ച് സമുഹം പ്രതിസന്ധിയിലാവും. ഇതാണ് മാര്‍ത്തുസ് പറഞ്ഞത്. 19-#ം നൂറ്റാണ്ടില്‍ വലിയ സ്വീകാര്യത ഉണ്ടായിരുന്ന ഒരു കാഴ്ചപ്പാടാണ് ഇത്.  മാല്‍ത്തൂസ് യാഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്താണ്? ജനസംഖ്യാ വര്‍ധനവ് എന്നതിനെ ചരിത്രപരമായ ഒരു കേവല പ്രശ്‌നമായിട്ട് കാണുകയാണ് മാല്‍ത്തൂസ് ചെയ്യുന്നത്. മാര്‍ക്‌സ് ഇതിനെക്കുറിച്ച് പറയുമ്പോള്‍ രണ്ട് വാക്കുകള്‍ ഉപയോഗിക്കും. ജനസംഖ്യാവര്‍ദ്ധനവും അമിത ജനസംഖ്യയും. രണ്ടും രണ്ട് കാര്യമാണ്. ജനസംഖ്യ വര്‍ദ്ധിക്കുന്നതും ജനസംഖ്യ അമിതമാകുന്നതും ഒന്നല്ല. മാര്‍ക്‌സിന്റെ കൗതുകമുള്ള ഒരു നിരീക്ഷണം ഇവിടെയുണ്ട്. നിങ്ങള്‍ അടിമത്തകാലത്ത് മിച്ച അടിമകളെ കണ്ടിട്ടില്ല, നാടുവാഴുന്ന കാലത്ത് മിച്ചം വന്ന കുടിയാന്മാരെ കണ്ടിട്ടില്ല. മുതലാളിത്തത്തില്‍ മിച്ചം വന്ന് തൊഴിലാളിയെ കാണും. ഇതാണ് പ്രശ്‌നം. മാര്‍ക്‌സ് എത്ര ശ്രദ്ധാപൂര്‍വ്വമാണ് ഈ വിഷയം നോക്കുന്നതെന്നറിയുമോ. എങ്ങനെ തൊഴിലാളി മാത്രം മിച്ചം വന്നു ? മാര്‍ക്‌സ് പറയുന്നത് ജനസംഖ്യാവര്‍ദ്ധനവ് എന്നു പറഞ്ഞാല്‍ ജൈവികമായി നിലനില്‍പിനെ മനുഷഷ്യര്‍ പുനരുല്പാദിപ്പിക്കുമ്പോഴാണ് ജനസംഖ്യവര്‍ധിക്കുന്നത്. എന്നുവെച്ചാല്‍ തങ്ങളെതന്നെ പുനരുല്പാദിപ്പിക്കുമ്പോള്‍ എന്റെ ജൈവാവസ്ഥയെ ഞാന്‍ പുനരുല്പാദിപ്പിക്കുമ്പോള്‍ അടുത്ത തലമുറയായി. അങ്ങനെ സ്വന്തം ജൈവാവസ്ഥയെ പുനരുല്പാദിപ്പിക്കുമ്പോള്‍ ജനസംഖ്യ വര്‍ധിക്കുന്നു. അങ്ങനെ ജനസംഖ്യ വര്‍ധിക്കുന്നത് അമിത ജനസംഖ്യയല്ല, മിച്ചമല്ല. ഈ വര്‍ധിച്ച ജനസംഖ്യയിലെ   ജനങ്ങള്‍ക്ക് ഉല്പാദന ഉപാധികളുമായി ബന്ധമില്ലാതിരിക്കുമ്പോഴാണ് ഇത് മിച്ചമായിത്തീരുന്നത്. അതായത് തൊഴിലാളി ഉണ്ട്, പക്ഷേ തൊഴിലാളിക്ക് അധ്വാനിക്കാനായി വിഭവമില്ല. അപ്പോള്‍ തൊഴിലാളി മിച്ചമായി. തൊഴിലാളി മിച്ചം വന്നത്, തൊഴിലാളികളുടെ എണ്ണം കൂട്ടിയിട്ടല്ല. മറിച്ച് ഉല്പാദന ഉപാധികളുമായി അകറ്റിനിര്‍ത്തപ്പെട്ടതുകൊണ്ടാണ്. ഇങ്ങനെയാണ് അമിത ജനസംഖ്യകള്‍ ഉണ്ടാകുന്നത്. ഈ അമിത ജനസംഖ്യ എന്ന പ്രശ്‌നം ഉല്പാദന ഉപാധികള്‍ക്ക് മുകളിലുള്ള തൊഴിലാളിയുടെ അധികാര നഷ്ടത്തിന്റെ പ്രശ്‌നമാണ്. അല്ലാതെ തൊഴിലാളികളുടെ എണ്ണം കൂടിയതുകൊണ്ടുള്ള പ്രശ്‌നമല്ല. മാല്‍ത്തൂസ് ഇതിനെ തിരിച്ചിട്ടിട്ട്, മനുഷ്യരുടെ എണ്ണം കൂടിയതാണ് പ്രശ്‌നം എന്നു പറയുന്നു. യഥാര്‍ഥത്തില്‍, വിഭവങ്ങള്‍ക്കും ഉല്പാദന ഉപാധികള്‍ക്കും മുകളിലുള്ള ഉടമാവകാശം ചുരുങ്ങിച്ചുരുങ്ങിവരുന്നു. ഈ ചുരുങ്ങിവരല്‍ എങ്ങനെ സംഭവിച്ച ? ഇതാണ് മാര്‍ക്‌സിന്റെ ചോദ്യം. അതില്‍ നിന്നാണ് മാര്‍ക്‌സ് ഈ പ്രകൃതി പ്രശ്‌നത്തിലേക്ക് വരുന്നത്

(eyebooks പ്രസിദ്ധീകരിക്കുന്ന സുനിൽ പി ഇളയിടത്തിൻ്റെ ‘മാർക്സ് പിന്നിട്ട 200 വർഷങ്ങൾ’ എന്ന പുസ്തകത്തിൽ നിന്ന്..)