Skip to content Skip to footer

ദീപ പി എം, ട്രൂകോപ്പിക്ക് വേണ്ടി വിജി പെണ്‍കൂട്ടുമായി നടത്തിയ അഭിമുഖം

ആധുനികമുതലാളിത്തചൂഷണത്തിലധിഷ്ഠിതമായ നവലോകജീവിതക്രമം  എത്രമാത്രം പ്രകൃതി-മനുഷ്യവിരുദ്ധമാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഈ കൊറോണക്കാലം കടന്നുപോകുന്നത്. മനുഷ്യനെ പരിഗണിക്കാതെ സര്‍വാധിപത്യത്തിന്റെ ലഹരിയില്‍ മദിച്ച അമേരിക്കയെപ്പോലുള്ള സമ്പന്നരാഷ്ട്രങ്ങള്‍ ഇന്ന് അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്.  മൂലധനം പടുത്തുയര്‍ത്തിയ സുഖലോലുപതയുടെ സൗധങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമ്പോള്‍ ജീവിതത്തിന്റെ ജൈവപരമായ സൂക്ഷ്മതകളിലേക്ക് മനുഷ്യനിന്ന് തിരിച്ചുനടക്കുകയാണ്. ജീവിതത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത സന്ദേഹങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. വയറിന്റെ വിശപ്പിനോടൊപ്പം സത്താപരമായ സംഘര്‍ഷങ്ങളും മനുഷ്യനെ വേട്ടയാടുന്നു. ബഹുമുഖമായ അതിജീവനത്തിന്റെ വഴികളാണ് മനുഷ്യസമൂഹം ഇന്ന് അന്വേഷിക്കുന്നത്. എവിടെയും അടയാളപ്പെടാതെ ഒരു നേരത്തെ അന്നത്തിനുവേണ്ടി വിയര്‍ക്കുന്നവര്‍ ഇന്ന് ജീവിതത്തില്‍ നിന്നുതന്നെ പുറത്തായിപ്പോയിരിക്കുയാണ്. ഇവിടെ പുറംലോകമറിയാത്ത തീവ്രമായ വിശപ്പിന്റെ നിശ്ശബ്ദനിലവിളിയുണ്ട്. അടച്ചുപൂട്ടപ്പെട്ട ഈ കാലത്ത് തൊഴിലാളികളുടെ, പ്രത്യേകിച്ച് അസംഘടിത/സ്ത്രീ തൊഴിലാളികളുടെ ദരിദ്രജീവിതത്തിന്റെ നേരനുഭവം പങ്കുവെക്കുകയാണ് വിജി പെണ്‍കൂട്ട്. വിജിക്ക് ഉത്കണ്ഠയുണ്ട്, എന്നാല്‍ സഹജമായ ഇച്ഛാശക്തിയിലൂടെ ഏതുദുരന്തമുഖത്തെയും മറികടക്കുമെന്ന പ്രത്യാശയുമുണ്ട്.
ജീവിതത്തിന്റെ സമസ്തമേഖലകളും ഈ രീതിയില്‍ സ്തംഭിച്ച ഒരവസരം നമ്മുടെ ഓര്‍മയില്‍ മുമ്പെങ്ങുമില്ല. അസംഘടിതമേഖലയിലെ തൊഴിലാളികളെ, പ്രത്യേകിച്ച് സ്ത്രീതൊഴിലാളികളെ ഇതെങ്ങനെയാണ് ബാധിച്ചിരിക്കുന്നത്?

അപ്രതീക്ഷിതമായി വന്നുചേര്‍ന്ന ഈ മഹാവിപത്ത് എല്ലാവരുടേയും ജീവിതാവസ്ഥയെ മാറ്റിമറിച്ചുകളഞ്ഞിട്ടുണ്ട് എന്ന് നമുക്കറിയാം. അന്നന്നത്തെ ജീവിതം നിവര്‍ത്തിച്ചുകൊണ്ടുപോവാന്‍ പെടാപ്പാട് പെടുന്ന അസംഘടിതമേഖലയിലെ തൊഴിലാളികളെപ്പറ്റി പറയുകയാണെങ്കില്‍, അത് നമുക്ക് ഊഹിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. മാനസികമായി വല്ലാതെ തകര്‍ന്നിരിക്കുകയാണവര്‍.

സ്വാഭാവികമായും അസംഘടിതമേഖലയിലെ സ്ത്രീതൊഴിലാളികളുടെ പ്രശ്‌നങ്ങളായിരിക്കുമല്ലോ ഈയവസരത്തില്‍ കൂടുതലായും വിജിയേച്ചിയുടെ മുമ്പിലെത്തിയിട്ടുണ്ടാവുക. അവരുടെ ജീവിതാവസ്ഥയെപ്പറ്റി…?

അവരുടെ പ്രശ്‌നങ്ങള്‍ നിരവധിയാണ്. കോഴിക്കോട് ടെക്‌സ്റ്റൈല്‍സ് മേഖലയിലായാലും മുതലക്കുളത്തായാലും സ്ത്രീതൊഴിലാളികളാണ് ഏറെയും. മിഠായിത്തെരുവിലെ ചെറിയ ഷോപ്പുകളില്‍ ഒരുപാട് സ്ത്രീകള്‍ ജോലിക്ക് നില്‍ക്കുന്നുണ്ട്. അവരില്‍ പലര്‍ക്കും സ്വന്തമായി വീടുപോലുമില്ല, സമ്പാദ്യവുമില്ല. വാടക കൊടുക്കണം, ഇലക്ട്രിസിറ്റിബില്‍ അടയ്ക്കണം, വെള്ളത്തിന്റെ ബില്‍ അടയ്ക്കണം. മൂന്നുമാസത്തോളമായി ഒരു വരുമാനവുമില്ലാതെ ഇവര്‍ പിന്നെ എങ്ങനെ ജീവിക്കും?
മിഠായിത്തെരുവിലെ ഒരു ക്ലീനിങ് തൊഴിലാളിയുണ്ട്. അവര്‍ക്ക് 80 വയസ്സ് കഴിഞ്ഞു. മക്കളില്ല, ഉറ്റവരാരും തന്നെയില്ല. തീരെ വയ്യാത്ത ഒരു അനിയത്തിയുണ്ട്. അവരെ നോക്കണം. ഏട്ടത്തിക്ക് അനിയത്തിയും അനിയത്തിക്ക് ഏട്ടത്തിയും മാത്രമാണ്. രണ്ടുപേരും കൂടി ഒരു വീടിന്റെ ഒരു ഭാഗത്താണ് താമസിക്കുന്നത്. അവരെന്നെ എപ്പോഴും വിളിക്കും. പ്രാദേശികമായി പല സഹായങ്ങളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതുവരെ പട്ടിണിയിലൊന്നും ആയിട്ടില്ല. എന്നാലും അവര്‍ മാനസികമായി തളര്‍ന്നിരിക്കുകയാണ്. പ്രായമായവരും കുട്ടികളും പുറത്തിറങ്ങരുത്; കൂടുതല്‍ ശ്രദ്ധിക്കണം എന്ന വാര്‍ത്തയൊക്കെ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് ഭയപ്പാടാണ്. അവരെ പുലര്‍ത്താനായി ആരാണുള്ളത്? ജോലി നഷ്ടപ്പെടുമോ എന്ന പേടിയാണവര്‍ക്ക്. ഞാന്‍ ആശ്വസിപ്പിക്കും. നമ്മുടെ മിഠായിത്തെരുവല്ലേ…ജോലിയൊന്നും പോവില്ലെന്ന് പറയും.  അപ്പോള്‍ അവര്‍ ആശ്വസിക്കും.
സ്വന്തമായി അധ്വാനിച്ച് ആരെയും ആശ്രയിക്കാതെ ജീവിക്കുന്ന വിധവയായ ഒരു തൊഴിലാളിസ്ത്രീയുണ്ട്. വാടകവീട്ടിലാണ് താമസം. ഇളവുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ വീട്ടുടമ വാടക ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. ബുദ്ധിമുട്ട് പറഞ്ഞപ്പോള്‍ അവര്‍ക്കും ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. തരാന്‍ പറ്റില്ലെങ്കില്‍ വീടൊഴിയാന്‍ പറഞ്ഞു. അവള്‍ എങ്ങോട്ടുപോകും? കരഞ്ഞുകൊണ്ടാണ് എന്നെ വിളിച്ചത്. ഞാന്‍ വീട്ടുടമയെ വിളിച്ചുസംസാരിച്ചു. അവളുടെ അവസ്ഥ പറഞ്ഞു. അവളുടെ തൊഴിലുടമയെയും വിളിച്ചു. പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചെങ്കിലും അവള്‍ കടുത്ത മാനസികസംഘര്‍ഷത്തിലാണ്.
ഈ മൂന്നൂമാസക്കാലം തിരിച്ചറിവിന്റെ കാലം കൂടിയാണെന്ന് പറയപ്പെടുന്നുണ്ടല്ലോ…ഓട്ടം ഒന്നുനിന്നപ്പോള്‍ വീടിനെയും വീട്ടിലുള്ളവരെയുമൊക്കെ കൂടുതലായി മനസിലാക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയെന്നുമൊക്കെ…ഒരു തൊഴിലാളിസ്ത്രീയുടെ വീട്ടകത്ത് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ? പ്രത്യേകിച്ചും മദ്യപാനം താല്‍ക്കാലികമായെങ്കിലും ഒന്ന് ഇല്ലാതായപ്പോള്‍…?

ഇതാണ് ദീപാ ഞാനാദ്യം തന്നെ പറഞ്ഞത് ഒരു തൊഴിലാളിസ്ത്രീയുടെ പ്രശ്‌നങ്ങള്‍ നമ്മളൂഹിക്കുന്നതിലും അപ്പുറമാണെന്ന്. ഞാനും ചാനലുകളിലൊക്കെ കാണാറുണ്ട്, സര്‍ഗാത്മകമാവുന്ന അടുക്കളയെക്കുറിച്ചും വീണ്ടും പതുക്കെ തളിര്‍ക്കാന്‍ തുടങ്ങിയ തീര്‍ത്തും കരിഞ്ഞുണങ്ങിപ്പോയെന്നു കരുതിയ ബന്ധങ്ങളെക്കുറിച്ചുമൊക്കെ. ഇതൊക്കെ കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നാറുമുണ്ട്. പക്ഷേ, ഏറ്റവും അടിത്തട്ടിലുള്ള തൊഴിലാളിസ്ത്രീകള്‍ വീട്ടിനകത്ത് കിടന്ന് ചക്രശ്വാസം വലിക്കുകയാണ്.~ഒരാഴ്ചകൊണ്ടുതന്നെ അവരുടെ അടുക്കള കാലിയായിക്കഴിഞ്ഞിരുന്നു. പിന്നീടുള്ളത് ദാരിദ്ര്യമാണ്. റേഷനരി കൊണ്ട് കഞ്ഞിയോ ചോറോ ഉണ്ടാക്കി, വെറും ഉപ്പും മുളകും കൂട്ടി കഴിച്ചാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. രാവിലെ പരമാവധി ഉറങ്ങിയാല്‍ പ്രാതലും ഉച്ചഭക്ഷണവും ഒന്നിച്ചാക്കാമല്ലോ എന്ന് പറഞ്ഞവര്‍ ഉണ്ട്.
പിന്നെ, മദ്യവും കൂടി കിട്ടാതായപ്പോള്‍ പറയുകയും വേണ്ട. അതിന്റെ ഡിപ്രഷനും വീട്ടിലെ പെണ്ണുങ്ങളുടെ അടുത്തുതന്നെയാണ് തീര്‍ക്കുന്നത്. ശരിക്കും ഭ്രാന്തായിരുന്നു ആദ്യകുറേദിവസങ്ങളില്‍ പലര്‍ക്കും.
സുഖലോലുപമായ അവന്റെ ജീവിതക്രമമാണല്ലോ തെറ്റിയത്. ആണുങ്ങള്‍ പണിക്ക് പോകുന്നുണ്ട്, വരുന്നുണ്ട്. പക്ഷേ അതിന്റെ ഗുണമൊന്നും മിക്കവീടുകളിലും ലഭിച്ചെന്നുവരില്ല. കുടുംബത്തിന്റെ ഉത്തരവാദിത്വം ഇന്ന് സ്ത്രീകളുടെ തലയിലാണ്. സ്ത്രീകളാണ് മിക്ക കുടുംബങ്ങളും നയിക്കുന്നത്. മുമ്പൊക്കെ കുടുംബം നോക്കുന്നതിന്റെ ഉത്തരവാദിത്തം പുരുഷന്‍ ഏറ്റെടുത്തിരുന്നു. സ്ത്രീകള്‍ വീട്ടിലെ മറ്റു കാര്യങ്ങളൊക്കെയായിരുന്നു ചെയ്തിരുന്നത്. അത്തരത്തിലൊരു തൊഴില്‍ വിഭജനം അന്ന് നടന്നിരുന്നെങ്കിലും ഇന്നത്തെ അവസ്ഥ തീര്‍ത്തും മാറി. സ്ത്രീകള്‍ ജോലിക്കിറങ്ങിയതിനുശേഷം സ്ത്രീയുടെ ഭാരം ഇരട്ടിക്കുകയാണ് ചെയ്തത്. സാമ്പത്തികകാര്യങ്ങളും നോക്കണം, കുടുംബകാര്യങ്ങളും നോക്കണം…എന്നാല്‍ ഈ സ്ത്രീ ഒരിക്കലും ഒരു മനുഷ്യനായി പരിഗണിക്കപ്പെടുന്നില്ല എന്നതാണ് എന്റെ എക്കാലത്തേയും സങ്കടം. കടുത്ത പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ഈ ലോക്ക്ഡൗണ്‍ ദിനങ്ങളിലും പുരുഷന്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെയാണ് പെരുമാറുന്നത്. ഒരു തരം അധികാരിയുടെ പെരുമാറ്റമാണത്രേ…വിവിധതരത്തിലുള്ള ഭക്ഷണം വേണം. അത് പാചകം ചെയ്യല്‍ മാത്രമല്ല, അതിനുള്ള വക കണ്ടെത്തേണ്ടതുകൂടി അവളുടെ ജോലിയാണ്. രാവിലെ എന്തുണ്ടാക്കും? ഉച്ച…വൈകുന്നേരം…രാത്രി…? ഭക്ഷണം സംഘടിപ്പിച്ചുണ്ടാക്കല്‍ അവളുടെ ഭാരമാവുകയാണ്. ഇതിനിടയില്‍ ‘കുറേക്കാലമായില്ലേ രാവിലെ ഒരുങ്ങിക്കെട്ടിയെറങ്ങുന്നു. ഇത്രയും കാലം അധ്വാനിച്ചതൊക്കെ എവിടെപ്പോയി’ എന്ന ചോദ്യവും കേള്‍ക്കുന്നവരുണ്ട്. അവന്‍ കള്ളുകുടിച്ചും മറ്റും നഷ്പ്പിച്ചതിന് കണക്കേയില്ല. അവന്റെ കുട്ടികള്‍ എങ്ങനെ വളര്‍ന്നുവെന്നോ, കുടുംബം എങ്ങനെ പുലര്‍ന്നുവെന്നോ അവനറിഞ്ഞിട്ടേയില്ല. എല്ലാവരുടേയും കാര്യമല്ല ഞാന്‍ പറയുന്നത് കേട്ടോ. എന്നാല്‍ താഴെത്തട്ടിലെ മിക്കവരുടെയും ജീവിതം ഈ വിധമാണ്. ഇവിടെങ്ങനെയാണ് ദീപാ ബന്ധങ്ങള്‍ പൂത്തുതളിര്‍ക്കുക? ഇവിടെയിരുന്ന് സ്ത്രീകള്‍ എങ്ങനെയാണ് പാട്ടുപാടുക? എങ്ങനെയാണ് ദീപാ ചിത്രങ്ങള്‍ വരയ്ക്കുക!!

ഏറ്റവും താഴെത്തട്ടിലുള്ള സ്ത്രീകള്‍ മാത്രമാണോ ഇങ്ങനെ ദുരിതങ്ങള്‍ അനുഭവിക്കുന്നത്?

ഒരിക്കലുമല്ല. സാമ്പത്തികമായ ക്ലേശങ്ങള്‍ താരതമ്യേന ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക് കുറവായിരിക്കും. എന്നാല്‍ അവരുടെ അവസ്ഥയും ഇതില്‍നിന്നും വലിയ വ്യത്യാസമൊന്നുമില്ലാതെ തുടരുകയാണ്. അവരുടെ സ്ഥാനമാനങ്ങളും അധികാരപ്രയോഗങ്ങളുമൊക്കെ അങ്ങ് ജോലിസ്ഥലത്ത് മാത്രം മതി എന്നാണ് പൊതുവെ  പറഞ്ഞുപോരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ കലക്ടറാണെങ്കില്‍പ്പോലും വീട്ടിനകത്തെ അവരുടെ അവസ്ഥ വളരെ ദാരുണമാണ്. വീട്ടിലെത്തുമ്പോള്‍, ഒരു ജോലിയും കൂലിയൊന്നുമില്ലെങ്കില്‍പ്പോലും ആണ്‍ അധികാരിയാവുന്നു, ഉടമയാവുന്നു.ഈ കൊറോണ ലോക്ക്ഡൗണ്‍ സമയത്ത് മുഖ്യമന്ത്രി തന്നെ ആഹ്വാനം ചെയ്തിട്ടുണ്ടല്ലോ വീട്ടിലെ സ്ത്രീകളെ അടുക്കളപ്പണിക്ക് സഹായിക്കണമെന്ന്…?

‘സഹായിക്കുക’ എന്ന വാക്ക് ശരിയല്ലെന്നാണ് എന്റെ പക്ഷം. അടുക്കള ഞങ്ങള്‍ സ്ത്രീകള്‍ക്കു മാത്രമുള്ളതല്ല. സഹായിക്കല്‍ എന്നുപറയുമ്പോള്‍ അത് ചെയ്യേണ്ട് സ്ത്രീ തന്നെയാണ് എന്ന് ഒന്നുകൂടി ഉറപ്പിച്ചുപറയലാണ്. ഇത് പുരുഷാധിപത്യത്തെ അംഗീകരിക്കലാണ്. സഹായിക്കലല്ല, പങ്കിടല്‍ ആണ് വേണ്ടത്. അടുക്കളയെന്നത് ഭക്ഷണം ആവശ്യമുള്ളവരുടെയെല്ലാം ഉത്തരവാദിത്വമാണ്.

സ്ത്രീയെ സംബന്ധിച്ച് ജോലി എന്നത് ഒരു വരുമാനമാര്‍ഗം എന്നതിലുപരി വ്യക്തിയെന്ന നിലയില്‍ ഒരു തുറവി കൂടിയല്ലേ…ഈ അടച്ചിടല്‍ കാലത്ത് ഇത്തരം മാനസികസമ്മര്‍ദ്ദങ്ങളും ഉണ്ടാവില്ലേ?

വീട്ടിനകത്തെ സ്ത്രീകളെ നോക്കിയാല്‍ നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. 24 മണിക്കൂറും അവര്‍ക്ക് ജോലി തന്നെയാണ്. എന്നാല്‍ അതിനൊന്നും ഒരു മൂല്യവുമില്ല. സ്വന്തമായി വരുമാനമുള്ള സ്ത്രീകള്‍ വീട്ടില്‍ ജോലിക്ക് ആളെ വെക്കും. ജോലിക്ക് വരുന്ന സ്ത്രീകള്‍ എല്ലാ പണിയും കൃത്യമായി ചെയ്ത് പോകും. എന്നാലും വീട്ടിനകത്തുള്ള സ്ത്രീയുടെ ജോലി തീരുന്നില്ല. ഇവര്‍ വീട്ടിനകത്ത് വെറും വീട്ടമ്മയാവുകയാണ്. സ്വന്തം വീട്ടിലെ ശമ്പളമില്ലാത്ത തൊഴിലാളിസ്ത്രീയാവുകയാണ്; മൂല്യമില്ലാത്ത, ആരാലും പരിഗണിക്കപ്പെടാത്ത ഒരു തൊഴിലാളിസ്ത്രീ. കുട്ടികളുടെയും കുടുംബത്തിന്റെയും ഭാരം ഞാന്‍ മാത്രമാണ് വഹിക്കേണ്ടതെന്ന സമൂഹത്തിന്റെ ആണ്‍ബോധം അവര്‍ തലതാഴ്ത്തി സ്വയം ഏറ്റെടുക്കുകയാണ്.
ഇതിന് മറ്റാരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഒരു മാനസികമായ അടിമത്തത്തിലും വിധേയത്വത്തിലുമാണ് സ്ത്രീയുടെ മനസ്സ്. മനഃപൂര്‍വ്വം ഇത് പൊട്ടിച്ച് പുറത്തുവന്നില്ലെങ്കില്‍ രക്ഷയില്ല. ഇതിന് പരമ്പരാഗതമായ അടുക്കള പുതുക്കിപ്പണിയേണ്ടതുണ്ട്. ഇതിനുള്ള ആര്‍ജവം സ്ത്രീകള്‍ക്ക് ഉണ്ടാകണം. അല്ലെങ്കില്‍ കാലാകാലം ദുരിതം മാത്രം കുടിച്ച് ജീവിക്കേണ്ടിവരും.
ചെറിയ കൂലിയ്ക്കാണെങ്കില്‍പോലും സ്ത്രീകള്‍ ജോലിക്ക് പോകുന്നത് ഈ തുറവി ആവശ്യപ്പെടുന്നതുകൊണ്ടാണ്. ജോലിസ്ഥലത്ത് അവര്‍ക്ക് വീട്ടില്‍ കിട്ടുന്നതിനേക്കാള്‍ പരിഗണന കിട്ടുന്നു.(അതില്‍ ചൂഷണമുണ്ട്. അതൊന്നും അവര്‍ പലപ്പോഴും തിരിച്ചറിയുന്നുപോലുമില്ല.) അവിടെ അവര്‍ സമാനഹൃദയരെ കാണുന്നു, ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു, പൊതുകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ ഒരു സ്വത്വബോധം അവര്‍ തൊഴിലിടങ്ങളില്‍നിന്നും അവര്‍ സ്വയം ആര്‍ജിച്ചെടുക്കുന്നുണ്ട്. എന്നാല്‍ എത്ര പണിചെയ്താലും എന്തൊക്കെ ഭാരം ചുമന്നാലും ഇതൊന്നും അവര്‍ക്ക് വീട്ടില്‍ നിന്നും കിട്ടുന്നില്ല. അധികജോലിക്ക് കുടുംബത്തിനകത്ത് യാതൊരുവിധ ക്ലെയിമും ഇല്ല.

വിജിയേച്ചി ഇത് പറയുമ്പോള്‍ ഞാനൊരു കാര്യം ഓര്‍ക്കുന്നു. ഉത്തരേന്ത്യയിലെ മഥുരയില്‍ ഭക്തമീരകളായി, രാധാനാമധാരികളായി തെരുവുകളില്‍ അലയുന്ന ഒരുപാട് സ്ത്രീകളുണ്ട്. പല സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണവര്‍. അവര്‍ മതപുരോഹിതന്മാരാല്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന ഒരു വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് അന്വേഷണവും കണക്കെടുപ്പുകളുമൊക്കെആരംഭിച്ചു. ഇതില്‍ കൂടുതലും ബംഗാളില്‍ നിന്നുള്ള സ്ത്രീകളാണെന്നുള്ള ഒരു രാഷ്ട്രീയ ആരോപണവും ഉണ്ടായിരുന്നു. ഈ ചൂഷണങ്ങളില്‍നിന്ന് രക്ഷനേടാനായി, തിരിച്ച് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ വനിതാകമ്മീഷനോട്, വീട്ടിലെ പീഢനത്തിന്റെയും ചൂഷണത്തിന്റെയുമത്ര ഇത് വരില്ലെന്നായിരുന്നുവത്രേ അവരുടെ മറുപടി. ബംഗാളില്‍ നിന്ന് ഭക്തമീരകളായി കൂടുതല്‍ സ്ത്രീകളെത്തിയതിന്റെ കാരണം അവിടെ സ്ത്രീകള്‍ക്ക് കൂടുതല്‍ സഞ്ചാരസ്വാതന്ത്ര്യമുണ്ടെന്നുമാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള പലായനങ്ങളും ഒരു തുറവി തന്നെയല്ലേ…?

തീര്‍ച്ചയായും. ഇങ്ങനെ ഭക്തിയിലഭയം പ്രാപിക്കുന്ന, ആ വഴിക്ക് ഒരു തുറവി കണ്ടെത്തുന്ന എത്രയോ സ്ത്രീകളെ എനിക്ക് നേരിട്ടറിയാം. സത്യത്തില്‍ സമരങ്ങള്‍ നയിച്ചുമുന്നേറാന്‍ ഇച്ഛാശക്തിയുള്ളവരാണവര്‍. ഭക്തി സമൂഹം അംഗീകരിച്ച ഒന്നായതുകൊണ്ട് അവര്‍ ആ വഴി തെരഞ്ഞെടുക്കുന്നു. സ്ത്രീകള്‍ അമ്പലത്തിലും പള്ളികളിലുമൊക്കെ പോകുന്നത് ഭക്തികൊണ്ട് മാത്രമൊന്നുമല്ലെന്ന് എനിക്കും തോന്നാറുണ്ട്.
ഒരിക്കല്‍ പുറംലോകം അറിഞ്ഞുകഴിഞ്ഞ ഒരു സ്ത്രീയും സ്വയം അടുക്കളയില്‍ തളച്ചിടില്ല. നാല് മണിയ്‌ക്കോ അതിനുമുമ്പോ ഒക്കെ ഉണര്‍ന്ന് വീട്ടിലെല്ലാം ഒരുക്കിവെച്ചാണ് ഈ തൊഴിലാളികളില്‍പ്പലരും ജോലിയ്‌ക്കെത്തുന്നത്. തുച്ഛമായ വരുമാനമാണെങ്കിലും അവരത് തെരഞ്ഞെടുക്കുന്നു.
ഇപ്പോള്‍ ഈ തുറവികൂടിയാണ് സ്ത്രീകള്‍ക്ക് നഷ്ടമായത്. കൊറോണയെ പേടിക്കണം. അത് വേണ്ടതാണ്. പക്ഷേ, അവര്‍ ആ വൈറസിനെ മാത്രമല്ല പേടിക്കുന്നത്. തങ്ങളുടെ ജീവിതത്തെ ആകപ്പാടെ കാര്‍ന്നുതിന്നുന്ന ഒരു ഇരുട്ട് അവരെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്. ഇത് ഈ അടച്ചിടലില്‍ നിന്നുണ്ടായതാണ്. അവരുടെ സാമ്പത്തികക്ലേശങ്ങളില്‍ നിന്നുണ്ടാകുന്നതാണ്. പരിഗണിക്കപ്പെടായ്കയില്‍ നിന്നുണ്ടാകുന്നതാണ്, ഒറ്റപ്പെടലില്‍ നിന്നുണ്ടാകുന്നതാണ്. ഇത്തരം ആധികള്‍ ഞാനവരില്‍ നിന്ന് നേരിട്ടറിയുന്നുണ്ട്.

ഇപ്പോള്‍ ഇളവുകള്‍ വരാന്‍ തുടങ്ങുന്നു. ഇത് തൊഴിലാളിക്ക് വലിയ ആശ്വാസമാവുമെന്ന് പ്രതീക്ഷിക്കാം. അല്ലേ…?

ആശ്വാസമല്ല, കൂടുതല്‍ ആശങ്കകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാരണം ഇനി ആര്‍ക്കൊക്കെ ജോലി ഉണ്ടാവുമെന്ന് കണ്ടുതന്നെ അറിയണം. ഒരു ടെക്‌സ്റ്റൈല്‍സ് ജീവനക്കാരി ഇളവിനുശേഷം തുറന്നുതുടങ്ങിയ കടയില്‍ പോയപ്പോള്‍ ”വിളിക്കാം. പ്രശ്‌നം ഒന്നു തീരട്ടെ. വിളിച്ചിട്ടുവന്നാല്‍ മതി.” എന്നൊക്കെയാണ് ഉടമ പറഞ്ഞത്. ചില ഷോപ്പുകളില്‍ റൊട്ടേഷന്‍ വ്യവസ്ഥയിലാണ് തൊഴിലാളികളെ നിയമിച്ചിരിക്കുന്നത്. പോകുന്ന ദിവസത്തെ വേതനം മാത്രം കിട്ടും.
മുതലക്കുളത്തെ അലക്കുതൊഴിലാളികള്‍ക്കും ജോലി ഇല്ല. ലോഡ്ജുകള്‍, ബ്യുട്ടിപാര്‍ലറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നൊക്കെയാണല്ലോ അവര്‍ക്ക് അലക്കാന്‍ തുണി കിട്ടിക്കൊണ്ടിരുന്നത്. ഇതൊന്നുമില്ലാതായതോടെ അവരും വഴിമുട്ടി നില്‍ക്കുകയാണ്.

വിജിയേച്ചി എങ്ങനെയാണ് ഇവരെയൊക്കെ സമാധാനപ്പെടുത്തുന്നത്?

ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളിലൂടെയും കടന്നുപോവുന്ന ഒരാളാണ് ഞാന്‍. എനിക്കവരെ മനസിലായില്ലെങ്കില്‍ പിന്നെ ആര്‍ക്ക് മനസിലാവും? ഞാനവരില്‍ നിന്ന് വേറെയൊന്നുമല്ലല്ലോ…പിന്നെ സമാധാനിപ്പിക്കുന്നതെങ്ങനെയെന്ന് ചോദിച്ചാല്‍ ഞാന്‍ കേള്‍ക്കാനാഗ്രഹിക്കുന്ന വാക്കുകള്‍ ഞാനവരോട് പറയും. പിന്നെ എനിക്ക് ചെയ്യാന്‍ കഴിയുന്നത് അവര്‍ക്കുവേണ്ടി ചെയ്യും.

ഈ ദുര്‍ഘടസന്ധിയില്‍ കേരളസര്‍ക്കാരിന്റെ  ഇടപെടലിനെക്കുറിച്ച് എന്താണ് പറയാനുള്ളത്..?

അയല്‍ക്കൂട്ടം മുതല്‍ ഐ എ എസ്/ ഐ പി എസ് തലം വരെ കൂട്ടിയോജിപ്പിച്ചുകൊണ്ട് വളരെ ആസൂത്രിതമായ ഒരു പ്രവര്‍ത്തനം കാഴ്ച വെച്ചാണ് ഈ മഹാമാരിയെ കേരളസര്‍ക്കാര്‍ നേരിട്ടത്. സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നത്  ഒരു വെറും പറച്ചിലല്ല എന്ന് ഞങ്ങളുടെ കൂടെയുള്ള പലര്‍ക്കും വ്യക്തിപരമായി അനുഭവപ്പെട്ടിട്ടുണ്ട്. പല ഘട്ടങ്ങളിലും പൊലീസിന്റെ ഇടപെടലുകളെ വിമര്‍ശിച്ചിരുന്ന ആളാണ് ഞാന്‍. എന്നാല്‍ ഈ ദുരന്തസമയത്ത് വളരെ ആത്മാര്‍ത്ഥതയോടെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. ഭക്ഷണം കിട്ടാതെ വന്ന പലരും ജനമൈത്രിപൊലീസിനെ വിളിച്ചതും അവര്‍ ഭക്ഷണക്കിറ്റ് എത്തിച്ചതും തുടര്‍ന്നും അവരുടെ കാര്യങ്ങളില്‍ സജീവശ്രദ്ധ പുലര്‍ത്തിയതും എനിക്ക് നേരിട്ടറിയാം.

ഒരു സ്ത്രീയെന്ന നിലയില്‍ ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച്..?

എനിക്ക് അഭിമാനമുണ്ട്. ഒരു കുറ്റവും കുറവുമില്ലാതെ സ്ത്രീക്ക് ഭരിക്കാന്‍ കഴിയുമെന്ന് ശൈലജടീച്ചര്‍ തെളിയിച്ചിട്ടുണ്ട്.

ഭക്ഷണക്കിറ്റുകള്‍ എത്തിച്ചാല്‍ ഒരുവിധം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ?

ഭക്ഷണക്കിറ്റുകള്‍ ഞങ്ങളെപ്പോലുള്ള തൊഴിലാളികളെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. പക്ഷേ, അതുകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. മറ്റൊരുപാട് കാര്യങ്ങള്‍ അവരെ അലട്ടുന്നുണ്ട്.

സ്വന്തമായ വീടും വീട്ടുനമ്പറും റേഷന്‍കാര്‍ഡുമൊന്നുമില്ലാത്ത ഒരു ജീവിതത്തിലൂടെ കടന്നുപോകുന്ന നിരവധി തൊഴിലാളികള്‍ ഇല്ലേ? അവര്‍ ഈ സാഹചര്യത്തെ എങ്ങനെ അതിജീവിക്കും?

ഇങ്ങനെ ഒരുപാട് പേര്‍ ഉണ്ട്. എന്റെ ഒരനുഭവം തന്നെ പറയാം. ഞാനും എന്റെ മകളും മകനും എനിക്ക് വീടില്ലാത്തതിനാല്‍ അമ്മയുടെ റേഷന്‍കാര്‍ഡിലാണുള്ളത്. എന്റെ അമ്മയും അനിയനും മാത്രമല്ല ഇന്ന് ആ വീട്ടിലുള്ളത്. അനിയന്റെ ഭാര്യയും കുട്ടികളും ഉണ്ട്, ചേച്ചി ഉണ്ട്. അവരാരും തന്നെ ആ റേഷന്‍കാര്‍ഡിലില്ല. അവിടെ അനിയന് മാത്രമാണ് കാര്യമായ വരുമാനം. അരിയും കിറ്റും കിട്ടിയാല്‍ ഇപ്പോള്‍ ഒരേപോലെ ഇല്ലായ്മയില്‍ കഴിയുന്ന ഞങ്ങള്‍ എങ്ങനെ പങ്കുവെയ്ക്കും? വീടില്ലാത്തതിനാല്‍ ഇതുവരെ സ്വന്തമായി ഒരു റേഷന്‍കാര്‍ഡിനെപ്പറ്റിയൊന്നും ആലോചിച്ചിട്ടേയില്ല. പക്ഷേ, ഇപ്പോള്‍ ഞാന്‍ അരി അമ്മയോട് ചോദിച്ചുവാങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ റേഷന്‍കാര്‍ഡൊന്നുമില്ലാത്ത എത്രയോ പേര്‍ ഇവിടെയുണ്ട്. എവിടെയും രജിസ്റ്റര്‍ ചെയ്യപ്പെടാതെ അന്നന്നത്തെ അന്നത്തിനുവേണ്ടി വിയര്‍ക്കുന്നവരുടെ നാട് കൂടിയാണിത്.

ഒരു തൊഴിലാളിയെന്ന നിലയില്‍ ആര്‍ജിച്ചെടുത്ത സ്വത്വബോധം ഇങ്ങനെ ശൂന്യതയില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ വലിയ മാനസികസംഘര്‍ഷം ഉണ്ടാക്കുന്നുണ്ടാവുമല്ലോ. അതും  പരിഗണിക്കേണ്ടതില്ലേ?

തീര്‍ച്ചയായും. ഒരു തൊഴിലാളിയുടെ സ്വത്വം ഒരിക്കലും സമരസപ്പെടുന്ന ഒന്നല്ല. ഈ ഭക്ഷണം കൊണ്ടുമാത്രം അവരുടെ വിശപ്പടങ്ങില്ല. ശൂന്യത അവരെ മാനസികസംഘര്‍ത്തിലാക്കുകതന്നെ ചെയ്യും.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് സ്ത്രീകള്‍ക്ക് കൗണ്‍സിലിങ് കൊടുക്കണം എന്ന ആവശ്യം ശക്തമായി പലയിടത്തുനിന്നും ഉയര്‍ന്നുവരുന്നുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം?

മാനസികമായി തളര്‍ച്ച നേരിടുമ്പോള്‍ കൗണ്‍സിലിംഗ് നല്ലതാണ്. അത് സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായാലും. ഇവിടെ എന്തുവന്നാലും തളര്‍ച്ച അനുഭവിക്കുന്നത് സ്ത്രീകളാണ്. ഇത് അവരുടെ മാനസികബലഹീനതകൊണ്ടാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അവിടെ നിങ്ങള്‍ക്ക് തെറ്റുപറ്റി. താങ്ങാനാവുന്നതിലുമപ്പുറം ഭാരം ചുമക്കുന്നതുകൊണ്ടാണ് അവര്‍ക്ക് മാനസികമായ സന്തുലനം നഷ്ടപ്പെടുന്നത്. ഒരു വ്യക്തിയുടെ മാനസികാരോഗ്യം സാമൂഹിക-കുടുംബ സാഹചര്യങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നതാണ്. പുരുഷകേന്ദ്രീകൃതമായ ഈ ഘടനയ്ക്കകത്തുനിന്ന് അവള്‍ പിടയുകയാണ്. അടച്ചുപൂട്ടിയ ഈ കാലത്ത് എല്ലാ അര്‍ത്ഥത്തിലും ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിനില്‍ക്കുമ്പോള്‍ അവളുടെ മനോനില തകരും. ഇത് സ്വാഭാവികമാണ്. കൗണ്‍സിലിങ്ങിനപ്പുറം ഇതിന് പങ്കുവെയ്ക്കപ്പെടലാണ് വേണ്ടത്. ഇതിനുള്ള കൗണ്‍സിലിങ് പുരുഷനാണ് കൂടുതല്‍ ആവശ്യം. തന്നെത്തന്നെ ചോദ്യം ചെയ്യാനും വേണ്ട തിരുത്തലുകള്‍ വരുത്താനും  പ്രായോഗികതയുടെ ജീവിതപാഠം. ആഴത്തില്‍ ഉള്‍ക്കൊള്ളാനും അവനാണ് ഇനി പ്രാപ്തി നേടേണ്ടത്.